Sunday, October 25, 2009

പ്രണയപര്‍വ്വം...


കഴിഞ്ഞ എഴുത്തിന്റെ തുടര്‍ച്ച.....................
ഹോസ്്റ്റലിലെ ഒറ്റപ്പെടലിന്റെ ആദ്യത്തെ അമ്പരപ്പും സങ്കടവും കഴിഞ്ഞപ്പോള്‍ ഞാന്‍ ചുറ്റും നോക്കി. ഒരു ആയച്ചേച്ചി എന്നെ കുറെ നേരമായി ആശ്വസിപ്പിക്കുന്നുണ്ട്. ആറു വയസ്സുകാരന് സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സത്യമാണ് തിരിച്ചറിവിന്റെ പ്രായത്തില്‍ തന്നെ പ്രണയവും, സൗന്ദര്യാരാധനയും എന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്നാണ് എന്റെ വിശ്വാസം. ഹോസ്റ്റലില്‍ ആകെ പത്ത് പതിനഞ്ച് ആളെ എത്തിച്ചേര്‍ന്നിട്ടുള്ളു എന്ന് മനസ്സിലായി. അതില്‍ നാലഞ്ച് പെണ്‍കുട്ടികളും ഉണ്ട്. അത് പറഞ്ഞില്ലല്ലേ.. ബാലികാമഠം എന്ന പ്രശസ്തമായ സ്കൂളിലാണ് ഞാന്‍ ചേര്‍ന്നത്. സ്കൂള്‍ തുടങ്ങിയത് ഒരു മദാമ്മയാണ്. ആദ്യം പെണ്‍കുട്ടികള്‍ മാത്രം താമസിച്ച് പഠിച്ചിരുന്ന ഒന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് അഞ്ചാം ക്ലാസ്സുവരെ ആണ്‍കുട്ടികള്‍ക്കും ഇവിടെ അഡ്മിഷന്‍ കൊടുത്തു തുടങ്ങി. ഒരേ കോമ്പൗണ്ടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഉണ്ട്, പഠിച്ച്, സൗഹൃദം പങ്കിട്ട് ഒരു വ്യത്യസ്ത ഹോസ്റ്റല്‍ ജീവിതം. ഉറങ്ങാന്‍ രണ്ട് ഹോളുകളിലേക്ക് പോകുമ്പോള്‍ മാത്രമാണ് ആകെ ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നത്. കാലത്ത് ആറിന് എഴുന്നേല്‍ക്കുന്നതും, പല്ലു തേക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും, പ്രഭാത പഠനം നടത്തുന്നതും, പ്രഭാത ഭക്ഷണം കഴിക്കുന്നതും എല്ലാം ഒന്നിച്ച് തന്നെ. കഴിഞ്ഞില്ല പ്രത്യേകതകള്‍ ഇവിടെ പഠിപ്പിക്കുന്നത് മുഴുവന്‍ സ്ത്രീജനങ്ങളാണ്. മാത്രമല്ല ഇവരെയൊന്നും ടീച്ചര്‍ എന്നായിരുന്നില്ല ഞങ്ങള്‍ വിളിച്ചിരുന്നത്. എല്ലാം കൊച്ചമ്മമാരായിരുന്നു. വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ ജോലിയും ലഭിച്ചിരുന്നുള്ളു. ഇവരെല്ലാം സ്കൂളിലെ ഹോസ്റ്റലില്‍ തന്നെയാണ് താമസിച്ചിരുന്നതും. ഇന്ന് ഇത്തരത്തില്‍ പല സ്കൂളുകളും നടക്കുന്നുണ്ടെങ്കിലും മുപ്പത്് വര്‍ഷം മുമ്പ് ഇത്ര ഭാവനാ സമ്പന്നമായ ഒരു സ്കൂള്‍ നടത്തിപ്പ് മര്രൊരിടത്തും ഉണ്ടായിരിക്കില്ല. ഹോസ്റ്റല്‍ വാര്‍ഡന്‍ ഒരു ഏലിയാമ്മക്കൊച്ചമ്മ, ഹെഡ്മിസ്ട്രസ്സ് റോസമ്മ കൊച്ചമ്മ...മെസ്സിലെ ജോലിക്കാരും മറ്റും ചേച്ചമാര്‍ എന്ന് വിളിക്കപ്പെട്ടു. ഹോസ്റ്റലില്‍ 3 വയസ്സു മുതല്‍ 10 വയസ്സുവരെയുള്ള ആണും പെണ്ണുമടങ്ങുന്ന മുന്നൂറോളം കുട്ടികള്‍. ഇവരില്‍ ഇരുനൂറും പെണ്‍കുട്ടികള്‍. വീട്ടില്‍ ഒറ്റപ്പൂരാടനായി ജനിച്ച് വളര്‍ന്ന എനിക്ക് സ്വര്‍ഗ്ഗമായി മാറുകയായിരുന്നു സ്കൂളും ഹോസ്റ്റലും. അമ്മയുടെയും അഛന്റെയും വിരല്‍ തുമ്പില്‍ തൂങ്ങിനടന്നിരുന്നവര്‍ സ്വയം പര്യാപ്തതയിലേക്ക് മെല്ലെ കാലെടുത്ത് വെക്കുകയായിരുന്നു. പറഞ്ഞു വന്നത് ആറു വയസ്സു കാരന്റെ പ്രണയമല്ലേ... അഛന്‍ പോയ സങ്കടത്തില്‍ കരയുന്ന എന്നെ സ്‌നേഹത്തില്‍ അടുത്ത് പിടിച്ച് നിര്‍ത്തി തലോടിയാണ് ആയച്ചേച്ചി ആസ്വസിപ്പിക്കുന്നത്. ചുറ്റും കൂടി നില്‍ക്കുന്നവരും എന്തൊക്കെയോ പറയുന്നുണ്ട്. മെല്ലെ സങ്കടം മാറിയ ആറുവയസ്സുകാരന്‍ തന്നെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന ചേച്ചിയുടെ മുഖത്തേക്ക് ഉറ്റ് നോക്കി. എന്നെപ്പോലെ തന്നെ അപ്പോള്‍ പുതുതായി ജോലിക്ക് ചേര്‍ന്നതാണ് ആ ചേച്ചിയും. വെളുത്ത് തുടുത്ത മുഖം. ഒന്ന് രണ്ട് മുഖക്കുരു പഴുത്ത് നില്‍ക്കുന്ന മുഖം ഞാനിന്നും ഓര്‍ക്കുന്നു. ആനന്ദവല്ലിയെന്നായിരുന്നു അവരുടെ പേര്. താന്‍ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച നരന്തു ബാലന്റെ കരച്ചില്‍ മാറിയ സന്തോഷത്തില്‍ അവര്‍ എന്റെ മുഖത്ത് അമര്‍ത്തി ഉമ്മവെച്ചു. ആ നിമിഷം എനിക്ക് മനസ്സിലായി ഞാനെത്തിയത് ജയിലിലല്ല സ്വര്‍ഗ്ഗത്തിലാണെന്ന്. പിന്നീട് എന്നോ പോലീസ്കാരനായിരുന്ന അവരുടെ ജ്യേഷ്ഠന്‍ ഏതോ മോഷ്ടാവിന്റെ കുത്തേറ്റ് മരിക്കുന്നിടം വരെ ഒരു വലിയേച്ചിയെപ്പോലെ എന്നെ സ്‌നേഹിക്കാനും, കൊച്ചമ്മമാര്‍ കാണാത്തപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാനും അവരുണ്ടായിരുന്നു. എനിക്കവരോട് കടുത്ത പ്രണയമായിരുന്നു. പക്ഷെ പ്രണയത്തിന് ഇന്ന് നാം കാണുന്ന അര്‍ത്ഥമായിരുന്നില്ല എന്റെ പ്രണയത്തിന്. പലപ്പോഴും അവരെ ഞാന്‍ സ്വപ്‌നം കണ്ടു. തല തെറിപ്പിക്കുന്ന വികൃതികള്‍ കാണിച്ച് ചന്തി പൊട്ടുന്ന അടി വാങ്ങി തേങ്ങിക്കരയുമ്പോള്‍ അവരുടെ മടിയില്‍ കിടക്കാന്‍ ഞാന്‍ മോഹിച്ചു. അവധിയ്ക്ക് വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കൊണ്ടുവരുന്ന പലഹാരങ്ങളുടെ ഒരു പങ്ക് എന്റെ ഏറ്റവും വലിയ കൂട്ടുകാരായ എലിസബത്ത് ജോയിക്കും, ജയശ്രീയ്ക്കും, രാജീവനും പോലും നല്‍കാതെ അവര്‍ക്കായി മാറ്റിവെച്ചു. കടുത്ത ഇഷ്ടമായിരുന്നു എനിക്കവരെ. ആറോളം ചേച്ചിമാര്‍ പിന്നെയും അവിടെ ജോലി ചെയ്തിരുന്നു. ഇവരെല്ലാം എന്നെ വളരെ വാല്‍സല്യത്തോടെ സ്‌നേഹിച്ചിരുന്നു. എന്നിട്ടും എന്റെ ഇഷ്ടം മുഴുവന്‍ അതി സുന്ദരിയായ ആനന്ദവല്ലിയോടായിരുന്നു. ജ്യേഷ്ഠന്റെ മരണം അറിഞ്ഞ് നിറഞ്ഞ കണ്ണുകളുമായി എന്നോട് യാത്ര പറയാന്‍ അവര്‍ വന്നു. പോയിട്ട് ചേച്ചി ഉടന്‍ വരാമെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. ഞാനും കരഞ്ഞിരുന്നു എന്ന് തോന്നുന്നു. എന്നാല്‍ പിന്നീടൊരിക്കലും അവര്‍ ഹോസ്റ്റലിലേക്ക് തിരികെ വന്നില്ല. സ്കൂള്‍ തുറക്കുന്നതിന്റെ തലേന്ന് ഹോസ്റ്റലില്‍ മുഴുവന്‍ കുട്ടികളും എത്തിച്ചേര്‍ന്നു. പുതിയ ജീവിത ചര്യകളുമായി ബോര്‍ഡിംഗ് സ്കൂളിന്റെ താളത്തിലലിഞ്ഞ് ജീവിതം മുന്നോട്ടൊഴുകാന്‍തുടങ്ങി.....
തുടരും...

Thursday, October 22, 2009

അനാഥബാല്യങ്ങള്‍

രണ്ടാം ക്ലാസ്സുമുതല്‍ ഞാന്‍ പഠിച്ചത് ഒരു ബോര്‍ഡിംഗ് സ്കൂളിലാണ്. ഒന്നാം ക്ലാസ്സില്‍ എന്റെ ഗുരുനാഥ എന്റെ അമ്മ തന്നെയായിരുന്നു. ചുവന്ന പ്ലാസ്റ്റിക്ക് പെട്ടിയും തകരത്തിന്റെ പൊട്ടാത്ത സ്ലേറ്റും ഒക്കെയായി സ്കൂളിലേക്ക് പോകുന്ന ആകാലം ഓര്‍മ്മയില്‍ ഇന്നും പച്ച പിടിച്ച് നില്‍പുണ്ട്. ഇതില്‍ ഒന്നാം പാഠപുസ്തകവും(റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ പാട്ടുള്ള തറ, പറ എന്ന് പാഠം തുടങ്ങുന്ന പുസ്തകം തന്നെ )ചുവന്ന പെട്ടിയും ഞാനിന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. (എന്റെ ഇളയ മകള്‍ ഒട്ടൊരു പുഛത്തോടെയാണ് ഇവ രണ്ടും പരിശോധിച്ചതെങ്കിലും മൂത്തവള്‍ സ്വതസിദ്ധമായ കൗതുകത്തോടെയാണ് ഇവയെ തൊട്ടുനോക്കിയതും, പുസ്തകം മറിച്ച് നോക്കിയതും.) ഇവന്‍ ഇവിടെ പഠിച്ചാല്‍ പോര എന്ന് തീരുമാനിച്ചത് എന്റെ പിതാവാണ് അദ്ദേഹവും ഞാന്‍ പഠിച്ച സ്കൂളിലെ അദ്ധ്യാപകനായിരുന്നു. തുടര്‍ന്നാണ് തിരുവല്ലയ്ക്കപ്പുറത്തെ തിരുമൂലപുരത്തെ സ്കൂളില്‍ എന്നെ ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. വെറൊരു സ്കൂളില്‍ പഠിക്കാമെന്നല്ലാതെ ബോര്‍ഡിംഗ് എന്ന വാക്കിന്റെ അര്‍ഥവും അപകടവും അറിയാമായിരുന്ന പ്രായമല്ലല്ലോ 6 വയസ്സ്. അത് കൊണ്ട് തന്നെ സ്കൂള്‍ മാറ്റതീരുമാനം എന്നെ അലട്ടിയതെയില്ല. പുതിയ ട്രങ്ക് പെട്ടിയും, സ്റ്റീല്‍ പ്ലെയിറ്റും, പുത്തനുടുപ്പും ഒക്കെ ആറു വയസ്സുകാരനെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചതും. ഒടുവില്‍ യാത്രയാവേണ്ട ദിനം വന്നെത്തി. കാലത്തെ ഉണര്‍ന്നു(ഉണര്‍ത്തി)പെട്ടിയും പ്രമാണവുമായി യാത്ര തുടങ്ങി. യാത്ര പറയുമ്പോള്‍ അമ്മ കരയുന്നതെന്തിനാണെന്നു മാത്രം ആറുവയസ്സുകാരന്‍ അത്ഭുതപ്പെട്ടു...നിണ്ടയാത്ര...ബസ്സുകള്‍ മാറിയും ഇറങ്ങിയും കയറിയും പട്ടണത്തിന്റെ അത്ഭുതങ്ങളിലേക്ക് യാത്ര നീണ്ടു. സമയം സന്ധ്യയാവാറായിരുന്നു. കൂടും കുടുക്കയുമൊക്കെയായി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും പിടിച്ച ഒരു ടാക്‌സിയിലായി പിന്നത്തെ യാത്ര. സ്കൂളിനെക്കുറിച്ചും പഠിപ്പിനെക്കുറിച്ചുമൊക്കെ പിതാവ് എന്തൊക്കെയോ പറയുന്നുണ്ട്. നീണ്ടു കിടക്കുന്ന വയലേലകളുടെ അത്ഭുതക്കാഴ്ചയില്‍ ആറുവയസ്സുകാരന്‍ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല. " മോനെ അവിടാക്കി അഛന്‍ ഇന്ന് തന്നെ മടങ്ങും കേട്ടോ....??" തുടര്‍ന്ന് കേട്ട ഈ വാക്കുകള്‍ ആറുവയസ്സുകാരനെ ഞെട്ടിച്ചു. നാവു വരണ്ടു.. കണ്ണുകളിലേക്ക് എന്തിനെന്നറിയാടെ കുതിച്ചെത്തിയ കണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി. ഒരു നിമിഷം, യാത്ര പറഞ്ഞപ്പോള്‍ അമ്മയുടെകണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് അവന് മനസ്സിലായി... നെഞ്ചിനെ പിളര്‍ക്കുന്ന വേദനയില്‍ അവന്‍ തേങ്ങിക്കരഞ്ഞു.... ആശ്വസിപ്പിക്കാന്‍ അഛന്‍ എന്തൊക്കെയോ പറയുന്നുണ്ട്. ടാക്‌സി ഇപ്പോള്‍ വലിയൊരു മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിച്ചു. ഭംഗിയുള്ള ചായം തേച്ച കെട്ടിടങ്ങള്‍. ഹോസ്റ്റലിലേക്കുള്ള കുറച്ചു കട്ടികള്‍ മാത്രമേ എത്തിയിട്ടുള്ളു. മിക്കവരും പഴമക്കാര്‍, എന്നെപ്പോലെ ആദ്യാനുഭവം ഉള്ളവര്‍ കുറച്ചു മാത്രം. ചടങ്ങുകള്‍ എല്ലാം പെട്ടെന്ന് കഴിഞ്ഞു. ആറുവയസ്സുകാരനെ ഉത്തരവാദപ്പെട്ടവരുടെ കയ്യിലേല്‍പ്പിച്ച് മടങ്ങാന്‍ നിന്ന അഛനെ കെട്ടിപ്പിടിച്ച് ഉറക്കെക്കരഞ്ഞു. ആരോ ബലമായി അവന്റെ കൈകള്‍ വിടര്‍ത്തിമാറ്റി പിന്നിലേക്ക് വലിച്ചു. കുതറി വീണ്ടും മുന്നോട്ടോടാന്‍ വിഫല ശ്രമം.. അകന്നു പോകുന്ന ടാക്‌സിയില്‍ കണ്ണു തുടയ്ക്കുന്ന പിതാവിന്റെ മുഖം ചിതറി വീണ കണ്ണീരില്‍ അവസാനമായി അവന്‍ കണ്ടു.
അടഞ്ഞ ഗേറ്റിന് മുമ്പില്‍ ജയിലിലടയ്ക്കപ്പെട്ടവനായി... ഒരാറുവയസ്സുകാരന്‍ പെട്ടെന്ന് അനാഥനായി....

Tuesday, October 20, 2009

അവര്‍ ആരായിരുന്നു.....????


വളെരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, 1990 ല്‍ ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. പാതാമ്പുഴയെന്ന കുഗ്രാമത്തിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് പാലായിലെ സെന്റ് തോമസ്സ് കോളേജിലായിരുന്നു പഠനം. ഇടയ്ക്ക് ലഭിക്കുന്ന അവധി വീട്ടില്‍ ചിലവഴിച്ച ശേഷമുള്ള ഒരു മടക്ക യാത്രയില്‍ കാഞ്ഞിരപ്പള്ളിക്കും ഈരാറ്റു പേട്ടയ്ക്കും ഇടയിലുള്ള ഏതോ ഒരു സ്റ്റോപ്പില്‍ നിന്നുമാണ് അവര്‍ കയറിയത്. മൂന്ന് കന്യാ സ്ത്രീകള്‍. ആദ്യമൊന്നും ഇവരെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ആ പ്രായത്തിലെന്നല്ല ഒരു പ്രായത്തിലും കന്യാസ്ത്രീകള്‍ എനിക്കൊരു കൗതുകക്കാഴ്ചയായിട്ടില്ല എന്നതാണ് സത്യം. (കാരണം ഇവരെക്കാണുമ്പോള്‍ എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം എനിക്ക് തോന്നാറുണ്ട്. സിസ്‌ററര്‍ ജെസ്മിയുടെ ഒരു കന്യാസ്ത്രീയുടെ കഥ(ആമേന്‍) വായിച്ചപ്പോള്‍ ഇത് വല്ലാതെ കൂടുകയും ചെയ്തു. മതപരമായ എന്തെങ്കിലും എതിര്‍പ്പല്ല.....എന്തോ ഒരു വല്ലായ്മ....)പറഞ്ഞുവന്നത് ഇതല്ലല്ലോ... ഇവര്‍ കയറി ഒരു രണ്ട് സ്‌റ്റോപ്പ് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്കെന്തോ ഇവരെ നോക്കാന്‍ തോന്നി. സാമാന്യം തിരക്കുണ്ടായിരുന്ന ബസ്സില്‍ മൂന്നു പേര്‍ക്കും ഇരിക്കാന്‍ സീറ്റ് ലഭിച്ചിട്ടില്ല. സന്യാസിനിമാരില്‍ രണ്ട് പേര്‍ വൃദ്ധകളാണ്. അത് കൊണ്ട് തന്നെ അവര്‍ വളരെ വിഷമിച്ചാണ് ബസ്സില്‍ നില്‍ക്കുന്നത്. എന്നാല്‍ അതിനിടയിലാണ് ഞാനത് കണ്ടത്. ബസ്സിന്റെ ഇളക്കം മാത്രമല്ല അവരെ ബുദ്ധിമുട്ടിക്കുന്നത്. അവര്‍ രണ്ടു പേരും മൂന്നാമത്തെ സന്യാസിനിയുടെ കയ്യില്‍ ബലമായി പിടിച്ചിരിക്കുകയാണ്. കുതറി ഓടിപ്പോകരുത് എന്ന മട്ടില്‍ നാം ആരെയെങ്കിലും ബലമായി പിടിച്ച് നിര്‍ത്തില്ലേ അതുപോലെ....എനിക്ക് അത്ഭുതമായി വൃദ്ധ കന്യാസ്ത്രീകളുടെ മുഖം സ്‌തോഭത്താല്‍ വലിഞ്ഞ് മുറുകിയിരുന്നു. തങ്ങള്‍ ചെയ്യുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്നൊരു മാനക്കേടും അവരെ വിഷമിപ്പിച്ചിരുന്നു. എന്റെ കൗതുകം നിമിഷം കൊണ്ട് അമ്പരപ്പായി. രണ്ട് സാധാരണ സ്ത്രീകള്‍ ഒരുവളെ ബലമായി പിടിച്ച് നിന്നാല്‍ തന്നെ ആളുകള്‍ ശ്രദ്ധിക്കും ഇവിടെ ഇത് വെറും സാധാരണക്കാരല്ല.. മൂന്ന് സന്യാസിനിമാരാണ്. വൃദ്ധ കന്യാസ്ത്രീകള്‍ വിഷമത്തോടെ പലവട്ടം തിരിഞ്ഞ് നൊക്കിയിരുന്നത് കൊണ്ട് അവരുടെ മുഖം എനിക്ക് വ്യക്തമായി കാണാമായിരുന്നു. എന്നാല്‍ മൂന്നാമത്തെ സന്യാസിനിയുടെ മുഖം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒന്ന് രണ്ട് സ്റ്റോപ്പുകള്‍കഴിഞ്ഞാല്‍ എനിക്ക് ഇറങ്ങാറാകും. എനിക്ക് ഇരിപ്പുറയ്ക്കുന്നില്ല. പലപ്പോഴും കൈ കുതറിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടി മറ്റവര്‍ അത് തടയുന്നുമുണ്ട്. എന്റെ ആകാംക്ഷ മൂര്‍ദ്ധന്യത്തിലെത്തി. അവരുടെ മുഖമൊന്നു കണ്ടില്ലെങ്കില്‍ നെഞ്ഞ് പൊട്ടി മരിക്കുന്ന അവസ്ഥ. എന്റെ ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് മുന്നില്‍ ചെന്ന് നോക്കിയാലോ എന്നൊരു ചിന്ത എന്നെ പിടിച്ചുലയ്ക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്നാണതുണ്ടായത് ഒരു വെട്ടിത്തിരിയല്‍ തല ചെരിച്ച് അവര്‍ പുറകിലേക്ക് നോക്കി. എന്റെ ദേഹം സ്തംഭിച്ചു. കന്യാസ്ത്രീയുടെ ശിരോ വസ്ത്രത്തിനുളളില്‍ ഞാന്‍ കണ്ടത് അതി മനോഹരിയായ ഒരു യുവതിയേയാണ്. ആ സൗന്ദര്യം വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല. അന്ന് വരെ അത്ര സുന്ദരിയായ ഒരുവളെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു നിമിഷം ആ കണ്ണുകള്‍ എന്റെ മുഖത്തുടക്കി. തുളുമ്പി നിന്നിരുന്ന ആ കണ്ണുകളില്‍ തിളങ്ങിയിരുന്നത്. ഭക്തിയായിരുന്നില്ല. വേദനയായിരുന്നു... നിസ്സഹായതയായിരുന്നു.....രക്ഷപെടാന്‍ കഴിയാത്ത ഇരയുടെ പിടച്ചിലായിരുന്നു. പെട്ടെന്ന് വണ്ടി നിന്നു... ബലമായി കയ്യില്‍ പിടിച്ച് വലിച്ച് വൃദ്ധ സന്യാസിനിമാര്‍ മൂന്നാമത്തവളെ ബസ്സില്‍ നിന്നും താഴെയിറക്കി. ഇപ്പോഴും അവര്‍ കൈയ്യിലെ പിടി വിട്ടിട്ടില്ല... ബസ്സ് ഡബിള്‍ ബെല്ലടിച്ചപ്പോള്‍ ഞെട്ടലോടെ ഞാനൊന്നു കൂടി മനസ്സിലാക്കി അവര്‍ ഇപ്പോഴും എന്നെത്തന്നെയാണ് നോക്കുന്നത്. കണ്ണുകള്‍ തുളുമ്പി ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു... ആ നിറകണ്ണുകള്‍ പിന്നിലാക്കി ബസ്സ് മുന്നോട്ടു പാഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല... ഇപ്പോള്‍ അവരുടെ ചുണ്ടുകളില്‍ വികൃതമായ ഒരു ചിരി മിന്നി നില്‍പുണ്ടായിരുന്നു..വെറുപ്പും പുഛവും നിറഞ്ഞ നിന്ദാ നിര്‍ഭരമായ ഒരു ചിരി.... വര്‍ഷങ്ങളെത്ര കഴിഞ്ഞു.. കാലത്തിന്റെ കുത്തൊഴുക്കില്‍ എത്ര വേദനകളും സുന്ദര നിമിഷങ്ങളും കടന്നു പോന്നു. എന്നിട്ടും ഇന്നും ഞൊനൊരിക്കല്‍ മാത്രം കണ്ട യാതൊരു മുന്‍ പരിചയവുമില്ലാത്ത ശിരോവസ്ത്രത്തിലെ അതിസുന്ദര മുഖവും നിറഞ്ഞൊഴുകുന്ന കണ്ണുകളും, ഒടുക്കം കണ്ട ആ പുഛച്ചിരിയും വേദനയായി മറവിയിലലിയാതെ ഇന്നും ബാക്കി നില്‍ക്കുന്നു....