Friday, December 3, 2010

ആരാണ് താരം...

എന്‍ഡോസള്‍ഫാനാണ് ഇന്നത്തെ താരം. സില്‍സില ആല്‍ബം പോലെ ബമ്പര്‍ഹിറ്റാണ് എന്‍ഡോസള്‍ഫാനും. അറിഞ്ഞും അറിയാതെയും ഉപയോഗിച്ച് ഇരകളായ നൂറ് കണക്കിന് നരക ജീവിതങ്ങള്‍ ചാനല്‍ വാര്‍ത്തകള്‍ തങ്ങളുടേത് മാത്രമാക്കാനുള്ള തത്രപ്പാടിലാണ് (എക്‌സ്‌ക്ലൂസ്സീവ് എന്ന് ഓമനപ്പേര്). എന്റെ ഇടുക്കിയിലും എന്‍ഡോസള്‍ഫാന്‍ തന്നെയാണ് ഇപ്പോള്‍ താരം. തോട്ടംമേഖലകളാണ് പൊതുവേ കീടനാശിനി നിര്‍മ്മാതാക്കളുടെ കാസനോവകള്‍. വിളയുടെ വിലയും കീടനാശിനിയുടെ വ്യാപനവും പരസ്പര പൂരകങ്ങളാണ്. വിളയ്ക്ക് വിലകൂടിയാല്‍ കീടനാശിനിയുടെ വില കൂടുന്ന സാധാരണ എക്കണോമിക്‌സല്ല ഇവിടെ നടപ്പിലാകുന്നത്. വിളയ്ക്ക് വിലകൂടുമ്പോള്‍ കീടനാശിനികളുടെ എണ്ണം കൂടുന്ന മറ്റൊരുതരം എക്കണോമിക്‌സാണ് ഇവിടെ പ്രചാരത്തില്‍. എന്തായാലും പലപേരില്‍ പല കമ്പനികള്‍ ഇറക്കുന്ന നൂറ് കണക്കിന് കീടനാശിനികള്‍ തളിച്ചും കലക്കി ഒഴിച്ചും ഇടയ്ക്ക് സാമ്പത്തിക ഭാരമേറുമ്പോള്‍ അല്‍പം രുചിച്ചുമൊക്കെ ഞങ്ങള്‍ മുന്നേറുന്നു.
ക്യാന്‍സറാണ് മറ്റൊരു താരം. കീടനാശിനി ഉപയോഗിച്ചിട്ടാണെന്ന് പലരും പറയുന്നു. അതല്ല തമിഴന്റെ പച്ചക്കറി വിഭവങ്ങളില്‍ നിന്നും തീന്‍മേശയില്‍ എത്തിയ എന്‍ഡോസള്‍ഫാനാണ് യഥാര്‍ഥ വില്ലനെന്ന കണ്ടെത്തലിനും പ്രചാരം കുറവല്ല. എന്തായാലും ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ അനുപാതത്തെ ഞങ്ങള്‍ക്ക് ഭയമില്ല. പാമ്പാടുംപാറ, കാഞ്ചിയാര്‍, ഉടുമ്പന്‍ചോല തുടങ്ങിയ പഞ്ചായത്തുകളിലെ തോട്ടം മേഖലകളില്‍ ഒരു ക്യാന്‍സര്‍ സര്‍വ്വേ നടത്താന്‍ ഞങ്ങള്‍ ഒട്ടും സമ്മതിക്കാത്തത് ഇത് പേടിച്ചിട്ടൊന്നുമല്ല എന്ന് ഞങ്ങള്‍ എവിടെയും പറയാം...പൊരെ.
മനുഷ്യന്റെ കാര്യം പോട്ടെ...നാല്‍ക്കാലികളും മോശമല്ല. രണ്ട് തല, ആറ് കാല് ഇവയൊക്കെ അമ്മിണിപ്പശുവിന് പോലുമിവിടെ സര്‍വ്വസാധാരണം. അലസുന്ന ഗര്‍ഭങ്ങള്‍ അലസമായ ഗര്‍ഭകാലം എല്ലാം നാല്‍ക്കാലികളും വശമാക്കിയിരിക്കുന്നു.കഴിഞ്ഞില്ല വളര്‍ത്തു നായ്ക്കള്‍ക്ക് വരുന്ന രോഗങ്ങള്‍ കണ്ടിട്ടില്ലേ...കൊടികെട്ടിപ്പാറിച്ച മൃഗഡോക്ടര്‍മാര്‍ പോലും വായപൊളിച്ചുപോകുന്ന ക്യാന്‍സറിന്റെ വകഭേദങ്ങളാണ് പോലും ഇവ. പാവം നാല്‍ക്കാലികള്‍.
ഇനിയാണ് നാം ചിന്തിക്കേണ്ടത്. (ചിന്തിക്കാനുള്ള ശേഷി എന്‍ഡോസള്‍ഫാന്റെ ദയയാണെന്ന് മറക്കുന്നില്ല) ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍ അടിയന്തിരമായി പഠനവിധേയമാക്കണം. 30 ദിവസം കൂടുമ്പോള്‍ കീടനാശിനി തളിക്കുന്നു. എക്കാലക്‌സ്, കരാട്ടേ, മുതല്‍ എല്‍ഡോസള്‍ഫാന്‍ വരെ പ്രയോഗിക്കപ്പെടുന്നു. ചെടിയുടെ ചുവട്ടില്‍ ഫ്യൂരിഡാല്‍ എന്ന തരി വിഷം മാസത്തിലൊന്ന് വിതറുന്നു .( http://www.springerlink.com/content/h445331784p87307// ലിങ്കില്‍ ക്ലിക്കിയാല്‍ ഫ്യീറിഡാല്‍ എന്ന് കാര്‍ബോഫ്യൂറാന്റെ വിശദമായ സ്വഭാവം കാണാം. ) പിന്നെയുള്ളത് കൂടുതല്‍കായപിടിക്കാനും പിടിച്ചവ പൊഴിയാതിരിക്കാനുമുള്ളപ്രയോഗങ്ങള്‍. ഹോമിയോ മുതല്‍ ആയുര്‍നവേദവും അലോപ്പതിയെന്ന മോഡേണ്‍ മെഡിസിനും തോട്ടങ്ങളില്‍ പരീക്ഷിക്കപ്പെടുന്നു. ( ആസ്പിരിന്‍ ഗുളികകളും മറ്റ് വേദനാ സംഹാരികളും ഏലത്തിന് ബഹുകേമമെന്ന് കണ്ട് പിടിച്ചതും നമ്മടെ ഏലം കര്‍ഷകരാണെന്ന് മറക്കണ്ട) മഴക്കാലമായാല്‍ വേരു ചീയാതിരിക്കാനും മഞ്ഞളിപ്പിനും മരുന്നുകള്‍ ഏറെയുണ്ട്. ടാറ്റയുടെ താക്കത്ത് ഇവരില്‍ മുമ്പനാണേ.
ചുരുക്കത്തില്‍ വര്‍ഷത്തിലെ 365 ദിവസവും കടുത്ത വിഷ പ്രയോഗം നടക്കുന്ന മറ്റൊരു വിഷസ്വര്‍ഗ്ഗമാവുകയാണ് മലനാട്ടിലെ ഏലത്തോട്ടങ്ങള്‍. ഒപ്പമെത്താനാവില്ലെങ്കിലും തേയിലത്തോട്ടങ്ങളും മത്സരത്തില്‍ പിന്നോട്ടില്ല. മണ്ണിലേക്ക് ചെലുത്തപ്പെടുന്ന ഈ മാരകവിഷം വെള്ളത്തിലൂടെ നിരപരാധികളിലേക്കും വ്യാപരിക്കുന്നു. ചെറു അരുവികളിലൂടെയും തോടുകളിലൂടെയും പ്രധാന നദികളിലേക്കും കുടിവെള്ള പദ്ധതികളിലേക്കും ഇവ കടന്നു ചെല്ലുന്നു. തിളപ്പിച്ച വെള്ളത്തില്‍ പോലും കാളിന്ദീനദീജലം പോലെ കറുത്ത വിഷം നശിക്കാതെ കിടക്കുന്നു. തീന്‍മേശകളില്‍ വിഷം വിളമ്പാന്‍ നാം മത്സരിക്കുന്നു.
ഇനി പറയൂ ആരാണ് താരം....